കൊച്ചി: ‘ഹോട്ടലൊന്നുമല്ലല്ലോ... അങ്ങനെയങ്ങ് അടച്ചിടാനൊന്നും പറ്റില്ലല്ലോ....! ഞങ്ങളുടെ ബുദ്ധിമുട്ട് അധികാരികൾ കാണണം, പരിഹാരമുണ്ടാക്കണം’- മധ്യകേരളത്തിൽ നൂറിലധികം അന്തേവാസികളുള്ള അഗതിമന്ദിരത്തിന്റെ ഡയറക്ടർ, സ്ഥാപനത്തിലെ കാലിയായ എൽപിജി സിലിണ്ടറുകൾ ചൂണ്ടിക്കാട്ടിയാണ് ഇതു പറഞ്ഞത്. പാചകവാതക ക്ഷാമം രൂക്ഷമാകുമ്പോൾ പ്രതിസന്ധിയിലാകുന്നത് സംസ്ഥാനത്തെ നൂറുകണക്കിന് അഗതിമന്ദിരങ്ങൾക്കൂടിയാണ്.
ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1700 അഗതിമന്ദിര, ക്ഷേമ സ്ഥാപനങ്ങളാണു കേരളത്തിലുള്ളത്. ഭിന്നശേഷിക്കാർ, അനാഥർ, നിരാലംബരായ വയോധികർ, മാറാരോഗികൾ എന്നിവരെയെല്ലാം ഈ സ്ഥാപനങ്ങളിൽ പരിചരിക്കുന്നുണ്ട്. ശരാശരി 30മുതൽ 100 വരെ അന്തേവാസികളുള്ള സ്ഥാപനങ്ങളാണ് ഏറെയും.
പാചക ആവശ്യങ്ങൾക്കു പ്രധാനമായും എൽപിജിയാണ് ഇവിടെയെല്ലാം ഉപയോഗിക്കുന്നത്. 50 പേരുള്ള സ്ഥാപനത്തിൽ പ്രതിമാസം ശരാശരി അഞ്ചു സിലിണ്ടറുകൾ ആവശ്യമായി വരുമെന്നാണു കണക്ക്.
ഭൂരിഭാഗം അഗതിമന്ദിരങ്ങളിലും നിലവിലുള്ള എൽപിജി സിലിണ്ടറുകൾ തീരുന്ന സ്ഥിതിയിലാണെന്നു സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും ഓർഫനേജ് അസോസിയേഷൻ അധ്യക്ഷനുമായ ഫാ. റോയ് മാത്യു വടക്കേൽ ചൂണ്ടിക്കാട്ടി. വിവിധ സ്ഥാപനങ്ങളുടെ അധികൃതർ പരിഹാരമാർഗം തേടി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പാചകവാതക ക്ഷാമം നീളുന്ന സ്ഥിതിയിൽ അഗതിമന്ദിരങ്ങളെല്ലാം ആശങ്കയിലാണ്. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പാചകവാതകത്തിനൊപ്പം വിറകടുപ്പും ബയോഗ്യാസും ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ തത്കാലം പ്രതിസന്ധിയില്ല. പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിൽ അഗതിമന്ദിരങ്ങൾക്ക് ഗ്യാസ് ഏജൻസികൾ ഒരു പരിഗണനയും നൽകുന്നില്ലെന്ന് ആക്ഷേപമുണ്ട്.